2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

 
 
വര്‍ത്തമാനകാല സമൂഹത്തിലെ സ്ത്രീജീവിതങ്ങളുടെ ദുരവസ്ഥകള്‍ വൈകാരികമായി ആവിഷ്കരിക്കുന്ന കവിതയാണ് ശ്രീമതി സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ്'. 'ഇവള്‍ക്കുമാത്രമായ്' എന്ന പേരുതന്നെ സ്ത്രീയുടെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട് ചുരുങ്ങിയ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് ഒതുക്കപ്പെട്ടവളാണ് സ്ത്രീ എന്ന സൂചനയാണ് ഈ പേര് നല്‍കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, വേഷം, ഭക്ഷണം, മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമൂഹം സ്ത്രീയുടെമേല്‍ ലിഖിതങ്ങളും അലിഖിതങ്ങളുമായ പ്രത്യേകം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീജന്മങ്ങള്‍ക്കുവേണ്ടി പാടുവാനാണ് സുഗതകുമാരി ശ്രമിക്കുന്നത്.